Monday, September 27, 2010

ജന്‍മം തീരാധാരം

കെ. എന്‍. സുരേഷ്‌കുമാര്‍


ആ പെണ്‍പ്രേമിയായ പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. എനിക്ക് അവളെപ്പറ്റി നേരിട്ട് അറിയില്ല. എന്നാല്‍ എന്റെ ചങ്ങാതി മുരാരി അവളെ കണ്ടിട്ടുണ്ട്. അവള്‍ക്ക് പറയാനുള്ളതെല്ലാം കേട്ടിട്ടുണ്ട്. അവര്‍ ഒരുമിച്ച് യാത്ര ചെയ്തിട്ടുമുണ്ട്. അവളുടെ ആവശ്യപ്രകാരം ആ ലെസ്ബിയന് മുരാരി മദ്യം വാങ്ങിക്കൊടുത്തിട്ടുണ്ട്. ഒരിക്കല്‍ ഒരു അര്‍ദ്ധരാത്രി മദ്യപിച്ച് ലക്കുകെട്ട അവളെ എത്തേണ്ടിടത്ത് എത്തിക്കാന്‍ എന്റെ കൂട്ടുകാരന്‍ കുറേ പാടുപെട്ടിട്ടുണ്ട്; എനിക്കറിയാം. മദ്യസേവാ വേളകളില്‍ അവള്‍ അവളെത്തന്നെ തൊലിക്കാന്‍ തുടങ്ങും. ഉള്ളി തൊലിക്കുന്നതു പോലെ. ഉള്ളിയില്‍ തൊലിക്കാന്‍ തൊലി മാത്രമേ ഉള്ളൂ. അവളുടെ ആ സ്വയം തൊലിക്കല്‍ ഒരു അച്ചനോടുള്ള കുമ്പസാരം പോലെയാണ്. അവളും മുരാരിയും നല്ല ചങ്ങാതിമാരാണ്. അയാള്‍ അവളെ മറ്റുള്ളവരെ പോലെ ഒരു പോക്കുകേസായി കാണുന്നില്ല. പൊതുനിരത്തുകളില്‍, അസമയങ്ങളില്‍ ഇവരെ ഒരുമിച്ച് കാണുന്ന പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. മുരാരിയുടെ പെണ്ണിടപാടുകള്‍ എന്ന് മറ്റു ചങ്ങാതിമാര്‍ അടക്കം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് അയാളെ അറിയാം. തന്റെ ലെസ്ബിയന്‍ അനുഭവങ്ങള്‍ വിശദമായിത്തന്നെ മുരാരിയോട് അവള്‍ പറഞ്ഞിട്ടുണ്ട്. കോപ്പിവര പോലെയുള്ള രണ്ടു സമാന്തര രേഖകള്‍ക്കിടയിലൂടെ പാളം തെറ്റാതെ കടന്നുപോകുന്ന ട്രെയിനല്ല, മുരാരിയുടെ ജീവിതം. പാളങ്ങള്‍ക്ക് ഇരുവശവുമുള്ള കാടുകള്‍ അയാള്‍ ശ്രദ്ധിക്കുന്നു. ഇരുട്ടറ പോലുള്ള ചുരങ്ങളിലൂടെയുള്ള ട്രെയിന്‍ യാത്രകളില്‍ അയാള്‍ കണ്ണടയ്ക്കുന്നില്ല. ഉറങ്ങുന്നില്ല. പാളങ്ങളുടെ ഓരങ്ങളിലുള്ള അപഥസഞ്ചാരങ്ങള്‍ മുരാരി കാണുന്നു. പെണ്ണുങ്ങളുടെ അപഥസഞ്ചാരങ്ങളെ അടച്ച് ആക്ഷേപിക്കുന്നതിനു മുന്‍പ് വെട്ടിയവളും കൊണ്ടവളും ആരെന്ന് അന്വേഷിക്കുന്നതാണ് അയാളുടെ ശൈലി. ലെസ്ബിയനുകളുടെ ഒരു നല്ല ചങ്ങാതിയാണ് മുരാരി. അവരുടെ ലോകം അറിയാനും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും വെമ്പുന്ന ഒരു മനസ്‌സ് അയാള്‍ക്കുണ്ട്. ചിലപ്പോഴൊക്കെ അവരോട് സഹതപിക്കാറുമുണ്ട്. മുരാരിയെ പോലെയല്ലെങ്കിലും ഞങ്ങള്‍ ചില സമാന്തര ചിന്തകള്‍ പങ്കുവയ്ക്കാറുണ്ട്. ഔദ്യോഗിക യാത്രകള്‍ക്കിടെ തികച്ചും അപ്രതീക്ഷിതമായ ഞങ്ങളുടെ കണ്ടുമുട്ടലുകള്‍ കൊച്ചിയിലോ തിരുവനന്തപുരത്തേു ഒക്കെ ആയിരിക്കും. ചിലപ്പോള്‍ ഇപ്പോഴത്തെ യുവതീ, യുവാക്കളുടെ ലിബറല്‍ ജീവിതത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും. മറ്റു ചിലപ്പോള്‍ ലെസ്ബിയനുകളെ കുറിച്ച്, റിയാലിറ്റി ഷോകളെ കുറിച്ച്, അര്‍ദ്ധരാത്രി കൊച്ചി നഗരത്തിലൂടെ ഒറ്റക്ക് വണ്ടിയോടിച്ചു പോകുന്ന ചെറുപ്പക്കാരികളെ കുറിച്ച്, യുവതീ, യുവാക്കള്‍ ഒത്തുചേര്‍ന്ന് മദ്യലഹരിയില്‍ ലൈംഗിക സ്വാതന്ത്ര്യത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനെ കുറിച്ച്, ചിലപ്പോള്‍ നേരംകെട്ട നേരത്ത് പെരുവഴിയില്‍ നടത്തുന്ന ഇത്തരം ചര്‍ച്ചകള്‍ക്കിടെ പൊലീസ് ഇവരെ പന്താടുന്നതിനെക്കുറിച്ച്, ഗര്‍ഭനിരോധന ഗുളികകള്‍ സ്ഥിരമായി ഹാന്റ്ബാഗില്‍ കൊണ്ടുനടക്കുന്ന അവിവാഹിതകളെ കുറിച്ച്, ഇത്തരത്തിലുള്ള ചില സ്വാതന്ത്ര്യങ്ങളെ സംരക്ഷിക്കുന്ന അഭിഭാഷകരെ കുറിച്ച്... പൊതുവായി തുടങ്ങിയ ചര്‍ച്ചകള്‍ അന്ന് എത്തിനിന്നത് ആ പെണ്‍പ്രേമിയിലാണ്.

മുരാരി അവളെപ്പറ്റി ദീര്‍ഘമായി സംസാരിച്ചു. മുരാരി പറഞ്ഞ ആ കഥ: അല്ല, ജീവിതം എന്റെ മനസ്‌സിനെ മുറിപ്പെടുത്തി. നേരിട്ടറിയുന്നതിനപ്പുറം മൂടുപടങ്ങളില്‍ ഒളിപ്പിച്ച ജീവിതത്തിന്റെ മറുപുറങ്ങള്‍ എന്നെ അന്ധാളിപ്പിച്ചു. ഇനി അവളെപ്പറ്റി ഞാന്‍ എന്തെങ്കിലും പറയുന്നത് അനുചിതമാണെന്നു തോന്നുന്നു. അല്ലെങ്കില്‍ത്തന്നെ എനിക്ക് വാക്കുകള്‍ മുറിഞ്ഞുതുടങ്ങിയതുപോലെ. ഇനി മുരാരി പറയട്ടെ: ' എനിക്കറിയില്ല, സുരേഷ്. നമ്മള്‍ ആരെയാണ് കുറ്റം പറയുക. ഒരു ലെസ്ബിയന്‍ അങ്ങനെ ആവുന്ന സാഹചര്യം. കുറേക്കാലം പെണ്ണ് പെണ്ണിനെ പ്രേമിക്കുമ്പോള്‍ കിട്ടുന്ന ആനന്ദം. അനുഭൂതി. രതിസുഖം. എന്നാല്‍ അതിലും അവര്‍ ഉറയ്ക്കാതെ പിന്നെയും എന്തോ അന്വേഷിച്ചുപോകുന്നു. ആണിനെ വെറുത്ത് പെണ്ണിനെ പ്രേമിച്ചുതുടങ്ങി ഒടുവില്‍ പെണ്‍രതിയുടെ ആഴങ്ങളും മടുത്ത് ഒരു പ്രതികാരമെന്നോണം ആണുങ്ങളിലേക്കു തന്നെ തിരിഞ്ഞുപോയ ഒരു ലെസ്ബിയനെ എനിക്ക് അറിയാം. വളരെ അടുത്തറിയാം. ലെസ്ബിയനിസത്തിന്റെ ലിബറല്‍ വഴികള്‍ അവളെക്കൊണ്ടെത്തിച്ചത് ലൈംഗിക അരാജകത്വത്തിലാണ്. വകയിലുള്ള ഒരാളുടെ വിക്രിയകളാണ് അവളെ സ്വവര്‍ഗ്ഗത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. വെളുത്ത് കൊലുന്നനെയുള്ളൊരു പെണ്ണ്. മെലിഞ്ഞ മുഖം. നനുത്ത ചുണ്ടുകള്‍. കണ്ണുകളില്‍ പ്രതീക്ഷ വറ്റിയ ജീവിതത്തിന്റെ കണ്ണാടി. ആ കണ്ണാടിയില്‍ നോക്കി അവളുടെ മനസ്‌സ് വായിക്കാം. അവളെ കണ്ടാല്‍, പൊതുവെ ഒരാണിന് ഒന്നും തോന്നിയെന്നു വരില്ല. അങ്ങനെ തോന്നാന്‍ മാത്രമുള്ള പെണ്‍ശരീരമായിരുന്നില്ല അവള്‍ക്ക്. ഡിഗ്രി പൂര്‍ത്തിയാക്കിയില്ല. ജീവിതത്തില്‍ എടുക്കാന്‍ ആഗ്രഹിച്ച ഡിഗ്രി അവള്‍ക്ക് കിട്ടിയതുമില്ല. അച്ഛനും അമ്മയുമൊന്നും വീട്ടില്‍ ഇല്ലാതിരുന്ന ഒരു രാത്രിയിലാണ് അവളുടെ ദേഹത്ത് പെരുമ്പാമ്പ് ഇഴഞ്ഞത്. അയാളും അവളും മാത്രം വീട്ടില്‍. ഉറക്കെ നിലവിളിച്ചാല്‍ പോലും ആരും കേള്‍ക്കാത്ത രാത്രിയുടെ മൗനം. അവളത് ഒട്ടും പ്രതീക്ഷിച്ചതല്ല. പെരുമ്പാമ്പിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. നിലവിളിച്ചപ്പോള്‍ വായില്‍ തുണി കുത്തിത്തിരുകി. തള്ളിമാറ്റാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ അവളുടെ കൈകളെ കട്ടിലില്‍ ബന്ധിച്ചു. അവളുടെ ഉടയാടകള്‍ പറിഞ്ഞുപോയി. മേശമേല്‍ വച്ചിരുന്ന ഒരു അലങ്കാരച്ചില്ലുപാത്രം അപ്പോള്‍ താഴെ വീണുടഞ്ഞു. സ്വപ്നങ്ങളില്‍, വെള്ളക്കുതിരപ്പുറത്ത് അവളെ കെട്ടാന്‍ വരാറുള്ള മണവാളന്റെ സുന്ദരവിഗ്രഹം തലകീഴായി വീണ് ചിതറി. രതിസുഖത്തിന്റെ കണിക പോലും അവള്‍ക്ക് കിട്ടിയില്ല. പറയാനാവാത്ത ദേഹവേദന. മനോരോഗത്തില്‍ മുങ്ങുമെന്ന അവസ്ഥയില്‍ മനോവേദന. നന്നായി പാട്ടുപാടാറുള്ള അവളുടെ ഗാനപ്പറവകളുടെ ചിറകുകള്‍ അറ്റു. ആ വേദന പിന്നേയും അവള്‍ക്ക് തിന്നേണ്ടിവന്നു. പലതവണ. ആരോട് പറയും? അമ്മയോടോ? അതോ അയാളെ കണ്ണടച്ചു വിശ്വസിക്കുന്ന അച്ഛനോടോ? അങ്ങനെ ഉണ്ടായിട്ടില്ലെന്ന് സമര്‍ത്ഥിക്കാന്‍ ആ വിത്തുകാള മിടുക്കനാണ്. അവളുടെ ജീവിതനന്‍മയ്ക്കായി അച്ഛനും അമ്മയ്ക്കും കുറേ വാഗ്ദാനങ്ങള്‍ അയാള്‍ നല്‍കിയിട്ടുമുണ്ടായിരുന്നു. എല്ലാം തുറന്നു പറഞ്ഞാലും കേവലം ഗൃഹനീതി പോലും അവള്‍ക്ക് കിട്ടിയെന്നു വരില്ല. അവളുടെ പഠനകാലമായിരുന്നു അത്. കീറ്റ്‌സും ഈറ്റ്‌സും ഷെല്ലിയുമൊക്കെ കൗമാരസങ്കല്‍പ്പങ്ങള്‍ക്ക് പറവകളെ നല്‍കിയ കാലം. അവളുടെ ആകാശത്ത് പ്രണയം മുടി കോതിയൊതുക്കിയിരുന്നു. മുഗ്ദ്ധ പ്രണയത്തിന്റെ മാറ്റൊലി കരള്‍ച്ചില്ലകളില്‍ ചേക്കേറിയിരുന്നു. അപ്പോഴാണ് ആ ചില്ലുപാത്രം പൊട്ടിപ്പോയത്. അവള്‍ മൗനിയായി. അത് അവളുടെ സ്വഭാവത്തിന്റെ ഭാഗമായി. 'ഈ പണ്ണിന് എന്തുപറ്റി’? എന്ന വീട്ടുകാരുടെ ചോദ്യശരങ്ങള്‍ക്കു മുന്നില്‍, പറ്റിയതു പറയാനാവാതെ അവള്‍ ചുണ്ടുകള്‍ പൂട്ടി. ആരോടെങ്കിലും പറഞ്ഞില്ലെങ്കില്‍ തനിക്ക് ഭ്രാന്തുപിടിക്കുമെന്ന് അവള്‍ക്ക് ഏതാണ്ട് ഉറപ്പായി.

ഒരു മനോരോഗ വിദഗ്ദ്ധന്റെ പക്കല്‍ തന്റെ ആദ്യ ലൈംഗികാനുഭവം വിവരിക്കുന്നതിനേക്കാള്‍ നല്ലത്, തന്റെ സഹപാഠിയോട് പറയുന്നതാണ്. അവളുടെ കൂട്ടുകാരി; ഗാഥ. അവളോട് ഒരിക്കല്‍ എല്ലാം പറഞ്ഞു. പറഞ്ഞുകൊണ്ടിരിക്കെ അവള്‍ കരഞ്ഞു. കേട്ടുകൊണ്ടിരുന്ന ഗാഥയും. ഗാഥ അവളെ ആശ്വസിപ്പിച്ചു. മെലിഞ്ഞ കവിളുകളിലൂടെ ചാലിട്ടൊഴുകിയ കണ്ണീര്‍, ഗാഥ തന്റെ മെലിഞ്ഞു നീണ്ട വിരലുകള്‍ കൊണ്ട് തുടച്ചെടുത്തു. ആശ്വാസത്തിന്റെ മന്ത്രച്ചരടുകള്‍ പോലെ ഗാഥയുടെ കൈപ്പത്തി അവളുടെ കൈപ്പത്തിയില്‍ കെട്ടുകളിട്ടു. ഒരു പെരുമഴ പോലെ നിറുത്താതെ കരഞ്ഞ അവളെ ഗാഥ മാറോടണച്ചു. ഗാഥയുടെ മാറിന്റെ ചൂടില്‍ അവള്‍ തല ചായ്ച്ചു കിടന്നു. മനസ്‌സിന്റെ ഭാരം ഒഴിയുന്നതുപോലെ. തലച്ചോറിലെ കടന്നല്‍ക്കാറ്റ് മന്ദമാരുതനാവും പോലെ. രണ്ടു ശരീരങ്ങളാണെന്നത് ഇരുവരും മറന്നു. കൗമാരലോകത്ത് അനുരാഗത്തിന്റെ ഒരു പുതുലോകം അവര്‍ക്കിടയില്‍ മൊട്ടിട്ടു വളര്‍ന്നു. പിങ്ക് നിറത്തിലുള്ള ഒരു പ്രണയക്കൊട്ടാരം. പെണ്‍രതിയുടെ ചുവപ്പുകൊട്ടാരം. അവിടെ ഇരുവരും രാജകുമാരികളായി. സുഖനോവുകളില്‍ അവരുടെ ശരീരവും മനസ്‌സും പരസ്പരപൂരകങ്ങളായി. അത്താണികളായി. വീട്ടില്‍ കിട്ടാത്തത് അവര്‍ക്കിടയില്‍ ലഭ്യമായി. മനോമോഹങ്ങള്‍ പ്രഫുല്ലമായി. 'ങാ... കുഴപ്പമില്ല. വരൂ. നമുക്കൊരു കാപ്പി കുടിച്ചിട്ടു വരാം. എന്നിട്ട് ബാക്കി പറയാം’. എന്റെ അഭ്യര്‍ത്ഥന മുരാരി നിരസിച്ചു. എന്നിട്ട് അവളുടെ കഥ തുടര്‍ന്നു: 'പ്രശ്‌നങ്ങള്‍ ഇവിടെ തീര്‍ന്നെന്ന് സുരേഷ് കരുതരുത്. ഭൂമിയില്‍ ഒരാളും മറ്റൊരാള്‍ക്കുള്ള പൂര്‍ണ്ണ ചേര്‍ച്ചയല്ല. പൊട്ടിമുളയ്ക്കുന്ന അനുരാഗനദികള്‍ പലതായി പിരിയുന്നത് ഞാന്‍ എത്രയോ കണ്ടിട്ടുണ്ട്. വര്‍ഷങ്ങളോളം ഗാഥയുമായുള്ള അവളുടെ പ്രണയം കൊടുമ്പിരിക്കൊണ്ടു. പ്രണയമോ സ്‌നേഹമോ കാമമോ എന്തുമാവട്ടെ, മനസ്‌സില്‍ മുളച്ചുതുടങ്ങുമ്പോള്‍ അതേപ്പറ്റി നമ്മള്‍ കുറേ സങ്കല്‍പ്പങ്ങള്‍ മെനയും. ഭാവനയില്‍ ചിത്രവര്‍ണ്ണക്കൊട്ടകകള്‍ കെട്ടും. അവിടെ താമസിച്ചുതുടങ്ങുമ്പോള്‍ ആകാശവും ഭൂമിയും കീഴടക്കിയതുപോലെ തോന്നും. കണ്ണടച്ച്, ചുണ്ടോടണച്ച് ആവോളം മധു നുകരും. എന്നാല്‍... ക്രമേണ അതിനോടുള്ള നമ്മുടെ കൗതുകം നശിച്ചുതുടങ്ങും. അതോടെ പ്രശ്‌നങ്ങള്‍ തല പൊക്കുകയായി. കൗതുകം നശിക്കുമ്പോള്‍ നിസ്‌സാര കാര്യങ്ങളെ ചൊല്ലി പോലും ശണ്ഠയിടും. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ മനുഷ്യബന്ധങ്ങളില്‍ ഇത് സംഭവിക്കുന്നുണ്ട്. ഇത് മനസ്‌സിന്റെ പ്രശ്‌നമാണ്; മനോഭാവത്തിന്റേയും. ജീവിതത്തില്‍ സ്ഥിരതയുള്ള സുഖമാണ് നമ്മള്‍ അന്വേഷിക്കുന്നത്. മനസ്‌സിന്റെ സ്വഭാവം നോക്കുമ്പോള്‍ ലോകത്തുള്ള ഒന്നും മനുഷ്യന് സ്ഥിരസുഖം നല്‍കുന്നതല്ല. പിന്നെ, ഒരു പരിധിവരെയെങ്കിലും അതു നേടാനാവുക മനോകാമനകളുടെ ഒരു ബാലന്‍സിലൂടെയാണ്. ഈ സന്തുലിതാവസ്ഥ നേടിയെടുക്കല്‍ ഒരു ഞാണിന്‍മേല്‍ക്കളി പോലെയാണ്. പലരും താഴെവീഴാറാണ് പതിവ്. നമ്മുടെ പെണ്‍പ്രേമിക്കും ഗാഥയ്ക്കുമിടയില്‍ സംഭവിച്ചതും അതുതന്നെ. ഞാണ്‍ പൊട്ടിയ വില്ലു പോലെ അവര്‍ രണ്ടു ധ്രുവങ്ങളിലായി’. ശാന്തനായി മുരാരി പറയുന്നതെല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ഇടയ്ക്ക് അയാള്‍ പറഞ്ഞ ദാര്‍ശനിക പാഠങ്ങള്‍ എനിക്ക് ഇഷ്ടമായി. വേദാന്തം എനിക്ക് പണ്ടേ ഇഷ്ടമാണ്. മനസ്‌സ് നിയന്ത്രണം വിടുമ്പോള്‍ ഞാന്‍ വേദാന്തം വായിക്കാറുണ്ട്. കുറേ പറഞ്ഞുകഴിഞ്ഞപ്പോള്‍ മുരാരിയും ശാന്തനായി. പിന്നെ കുറേനേരം മിണ്ടാതിരുന്നു.

' മുരാരിക്ക് ഇനിയൊന്നും പറയാനില്ലേ? നിങ്ങളും ഞാണ്‍ പൊട്ടിയ വില്ലു പോലെ ആയോ’? ഒന്നു നീട്ടി ശ്വസിച്ചുകൊണ്ട് മുരാരി മൗനം മുറിച്ചു. ' ഞാന്‍ പറഞ്ഞല്ലൊ, സുരേഷ്. മനുഷ്യമനസ്‌സ് സുസ്ഥിരസുഖത്തിനു വേണ്ടിയുള്ള നിഗൂഢാന്വേഷണമാണ് നടത്തുന്നത്. ഇതാണ് അന്വേഷിക്കുന്നതെന്ന് അതു ചെയ്യുന്നവര്‍ പോലും അറിയാറില്ല. അറിയുന്നവര്‍ വളരെ ചുരുക്കം. ഗാഥ കല്യാണം കഴിച്ച് അവളുടെ പാട്ടിനുപോയി. അവളെപ്പറ്റി ഇവള്‍ പിന്നെ അന്വേഷിച്ചില്ല. അന്വേഷിച്ചത് പ്രണയത്തിന്റേയും രതിയുടേയും സ്ഥിരസുഖമാണ്. ഗാഥ പോയപ്പോള്‍ അവള്‍ മറ്റു ചില പെണ്ണുങ്ങളില്‍ അഭയം തേടി. എന്നിട്ടും അന്വേഷിച്ചതു കിട്ടിയില്ല. പിന്നെ പെണ്ണുങ്ങളെ വിട്ട് പുരുഷന്‍മാരിലേക്ക് ചേക്കേറി. ഒന്നില്‍ കൗതുകം നശിക്കുമ്പോള്‍ മറ്റൊന്ന്. അങ്ങനെ... അവളുടെ രാത്രിസഞ്ചാരവും മദ്യപാനവും പതിവായി. പല സ്ഥലങ്ങളില്‍, പല ടൂറിസ്റ്റു ഹോമുകളില്‍... കിടക്കകള്‍ക്കൊപ്പം കൂടെ കിടക്കുന്നവരും മാറിക്കൊണ്ടിരുന്നു. അവള്‍ കൂടുകള്‍ മാറിയത് പണത്തിനു വേണ്ടിയല്ല. അതുകൊണ്ട് അവളൊരു വേശ്യയല്ല. പ്രണയത്തിലൂടേയും രതിയിലൂടേയും ലെസ്ബിയന്‍ സെക്‌സിലൂടേയും സ്ഥിരമായ അഭയമാണ് അവള്‍ തേടിയത്. തന്നെ കട്ടിലില്‍ ബന്ധിച്ച് കാര്യം നേടിയ ആദ്യത്തെ ആണിനോടുള്ള മധുര പ്രതികാരമായാണ് അവള്‍ മറ്റു പുരുഷന്‍മാരെ മാറിമാറി കൂടെ കിടത്തിയത്. അവള്‍ അവരില്‍ രതിസുഖത്തിന്റെ പാരമ്യം തിരയുകയായിരുന്നു. വലിയൊരു ഇടവേളയ്ക്കു ശേഷം പിന്നീടവളെ കണ്ടത് യാദൃച്ഛികമായി, ഒരു ബസ് യാത്രക്കിടെയാണ്. സീറ്റില്‍ എന്റെയടുത്ത് ഒട്ടും സങ്കോചമില്ലാതെ ഒരു പെണ്ണു വന്നിരുന്നു. അല്‍പ്പം അമ്പരപ്പോടെ നോക്കിയപ്പോള്‍ അത് അവളായിരുന്നു. കണ്ടതിലുള്ള സന്തോഷം പങ്കുവയ്ക്കുന്നതിന്റെ ഭാഗമായി അവളെന്റെ തുടയില്‍ തല്ലി. സംസാരിക്കാന്‍ തുടങ്ങി. അതിനിടെ അവള്‍ പറഞ്ഞു; ' എടാ... മുരാരീ, ഞാനാകെ പ്രശ്‌നത്തില്‍ പെട്ടിരിക്കുകയാണ്. ഒരു പോംവഴി? ആലോചിച്ചിട്ട് പിടികിട്ടുന്നില്ല. ആശുപത്രിയില്‍ പോകാന്‍ ഒരു മടി’. എന്താ പ്രശ്‌നമെന്ന് ഞാന്‍ ചോദിച്ചു. ' എടാ, വല്ലവന്റേയും കൂടെക്കിടക്കുന്ന പെണ്ണുങ്ങള്‍ക്ക് ഉണ്ടാവുന്ന സൂക്കേടു തന്നെ. ഈ മാസം മെന്‍സസ് ആയിട്ടില്ല. കെട്ടിയവന്‍ ഇല്ലല്ലൊ. ചൂണ്ടിക്കാട്ടാന്‍ ഒരുത്തന്‍ ഇല്ലാതെ ആശുപത്രിയില്‍ പോകാന്‍ ഒരു മടി. ഇതു കളയാന്‍ എന്താടാ മാര്‍ഗ്ഗം. വല്ല നാടന്‍ വഴിയുമുണ്ടോ? അങ്ങനെ കേട്ടിട്ടുണ്ട്’. ' എന്തോ, എനിക്കറിയില്ല’– അല്‍പ്പം നീരസം കലര്‍ത്തി ഞാന്‍ പറഞ്ഞു. സാമാന്യം ഉച്ചത്തിലുള്ള സംസാരം കേട്ട് ബസ്‌സിലെ സഹയാത്രികര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത്തരത്തില്‍ അവള്‍ സംസാരിക്കുന്നത് എനിക്ക് ഇഷ്ടപ്പെട്ടില്ല. അല്‍പ്പം 'മൂഡി’ലായിരുന്നതു കൊണ്ട് സഹയാത്രികരൊന്നും അവള്‍ക്കൊരു പ്രശ്‌നമായിരുന്നില്ല. തമ്മില്‍ കാണാതിരുന്ന ഇടവേളയിലെ വിശേഷങ്ങള്‍ മുഴുവന്‍ ഒരു മാരത്തണ്‍കഥ പോലെ അവള്‍ പറഞ്ഞു തീര്‍ത്തു. പിന്നെ കാണാമെന്നു പറഞ്ഞ് ഞാന്‍ കൊച്ചിയില്‍ ഇറങ്ങാനിരുന്നതാണ്. തടഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു; ' വേണ്ടെടാ... നീ എന്റെ കൂടെ വായോ. ആശുപത്രിയിലേക്ക്. ഡോക്ടര്‍ ചോദിക്കുമ്പോള്‍ എനിക്ക് നിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടാമല്ലൊ. എപ്പോഴും നീ എന്റെ കൂടെ നിന്നിട്ടില്ലേ’? ഒരു ദുര്‍ബലാവസ്ഥയിലുള്ള പെണ്ണിന്റെ അഭ്യര്‍ത്ഥന തള്ളാന്‍ തോന്നിയില്ല. അവളേയും കൂട്ടി ആശുപത്രിയില്‍ ചെന്ന് ഡോക്ടറെ കണ്ടു. ഡോക്ടറുടെ ചോദ്യത്തിന് അവള്‍ എന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി. ഞാന്‍ അവളുടെ പിറക്കാത്ത കുഞ്ഞിന്റെ തന്തയായി. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കുറേസമയത്തെ വിശ്രമം. പിന്നെ, അവളെ കൂട്ടിക്കൊണ്ടുപോയി ഭക്ഷണം വാങ്ങിക്കൊടുത്തു. അവള്‍ക്കു വേണ്ടി അടുത്ത വണ്ടിക്ക് കൈ കാണിച്ചു. ബസ്‌സില്‍ കയറാന്‍ നേരം അവളെന്റെ കൈകളില്‍ അമര്‍ത്തിപ്പിടിച്ചു. വിടാന്‍ മടിയ്ക്കുന്നതു പോലെ. വിടല്ലേ എന്നു പറയും പോലെ. അപ്പോള്‍ അവളുടെ കണ്ണുകള്‍ നനഞ്ഞിരുന്നു; എന്റേയും’.
(കഥ മാസിക- ഏപ്രില്‍ 2010)

2 comments:

  1. Suresh kumar
    Kavitha Vayichu Sarikkum 'Minnal' thanne.

    regards
    Ashok Classic

    ReplyDelete
  2. ബ്‌ളോഗില്‍ rss feed കൊടുത്താല്‍ കൂടുതല്‍ നല്ല റിസല്‍ട്ട് ലഭിക്കും സര്‍

    ReplyDelete