Friday, May 8, 2020

കവിത

ഒരു കൊതുകിന്റെ നിരാസം
--------------=======--------===

കെ.  എൻ.  സുരേഷ്‌കുമാർ

കറുത്തുമെലിഞ്ഞ
ഒരു ചെറ്റക്കൊതുക്
എന്നെ കുത്തിയിട്ടു പറഞ്ഞു;
'ചോര കുടിച്ച് ഞാൻ നിന്നെ
വിശുദ്ധനാക്കുകയാണ്
കുത്തുമ്പോഴുള്ള വേദന
നിർവൃതിയാണ്!
നീ കണ്ണടയ്ക്കുക'

ഒരു ചെമ്പൻ വിദേശിക്കൊതുക്
എന്നെ ചുംബിച്ചിട്ടു പറഞ്ഞു;
'നിന്റെ നീലഞരമ്പുകളിലെ
സ്വപ്നങ്ങൾ മുഴുവൻ
ഞാൻ കട്ടെടുക്കുകയാണ്
മോഷ്ടിക്കപ്പെടുന്നവൻ
ഭാഗ്യവാനാണ്!
നീ ഉറക്കം നടിക്കുക'

കുടിച്ചുകൊഴുത്ത
ഒരു സ്വദേശി കൊതുക് 
എന്റെ കാലിൽ
കൊളുത്തിയിട്ടു പറഞ്ഞു;
'നിന്റെ ചിന്തകളിൽ ഞാൻ
മായം ചേർക്കുകയാണ്
മായം ചേരാത്ത ഒന്നും ശുദ്ധമല്ല!
സത്യം മായമാണ്, മായയും!

ചുവന്നു തുടുത്ത
ഒരു പെൺകൊതുക്
എന്റെ ഹൃദയത്തെ
കഷ്ണിച്ചിട്ടു പറഞ്ഞു;
'നിന്റെ ചോര കുടിക്കില്ല
കാരണം, ഞാൻ ചത്തുപോകും'
=========================

വാക്കാണെൻ സമരായുധം എന്ന സമാഹാരത്തിൽ നിന്ന്
sureskumar@kaumudi.com
ഫോൺ 9495530156

Friday, June 15, 2012

മിന്നല്‍ക്കവിതകള്‍


അറിവായുധം

അറിവാണ്  ആയുധമറിയാം
മുറിവാണ് എന്നുമുണങ്ങാന്‍
ഏറെ പണിയാണ് എന്നും

Monday, October 24, 2011

Wednesday, September 29, 2010

താനേ മുഴങ്ങുന്ന അലാറം


'അമ്മ അലാറമാണ്’ - കവിതാസമാഹാരത്തെപ്പറ്റി പ്രൊഫ. കെ. ശശികുമാര്‍


താനേ മുഴങ്ങുന്ന അലാറം


കവിത പലപ്പോഴും ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ഗതകാല രാമണീയകങ്ങളെ മാത്രമല്ല; മനുഷ്യാവസ്ഥകളുടേയും മനുഷ്യപ്രകൃതികളുടേയും ദുരനുഭവങ്ങളുടേയും. ഗതിയറ്റ സ്വപ്നങ്ങളേയും ഗതമായ സ്വര്‍ഗ്ഗങ്ങളേയും ഓര്‍ത്തുള്ള വിലാപത്തില്‍ തെന്നിയടരുന്ന സ്വരവ്യഞ്ജനങ്ങളല്ല, പുതിയ കവിത. ഛന്ദോലങ്കാരങ്ങള്‍ കൂടാതെ വര്‍ത്തമാനകാലകവിത സ്വയം വാക്യാര്‍ത്ഥ സദസ്‌സുകളായി മാറുന്നു. ഓര്‍മ്മപ്പെടുത്തലിന്റെ അനുരണനങ്ങളില്‍ മധുരവും ദീപ്തവുമായ ഒരസ്വാസ്ഥ്യം അനുവാചകന് പകര്‍ന്നു നല്‍കിക്കൊണ്ട് കവികളും കവിതകളും ഒറ്റപ്പെട്ട തുരുത്തുളായി നില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ, ആധുനികോത്തര കവിതകളില്‍ 'സ്‌കൂളുകള്‍’ ഉണ്ടാവുന്നില്ല. പ്രസ്ഥാനങ്ങളുടെ അനുക്രമണിക, തന്‍മൂലം പുതിയ കവിതയ്ക്ക് അന്യമാവുകയും ചെയ്യുന്നു. ഓരോ കവിയുടേയും ശബ്ദം നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നുമുണ്ട്. ഒച്ചകള്‍ക്കും ബഹളങ്ങള്‍ക്കുമിടയില്‍ തന്റെ ശബ്ദം വേറിട്ടുകേള്‍ക്കപ്പെടുമോ എന്ന ആത്മഛവി പൂണ്ട ആശങ്ക പഴയ കവിയെപ്പോലെ ഇന്നത്തെ യുവകവിയെ ഒട്ടലട്ടുന്നുമില്ല.

പുതിയ കവികള്‍ അലാറങ്ങള്‍ മുഴക്കിക്കൊണ്ടേയിരിക്കുന്നു. സമയതീരത്തു നിന്നുകൊണ്ടവര്‍ സംസ്‌കൃത ചിത്തരായി സന്ദര്‍ഭോചിതമായി പാടുന്നു. ഹൃദയത്തുടിപ്പും കരളിന്‍ മിടിപ്പും ഉയിരിന്‍ പിടപ്പും പശ്ചാത്തല സംഗീതമാക്കിക്കൊണ്ട് കെ. എന്‍. സുരേഷ്‌കുമാറും പാടുകയാണ്. ഇത് 'വെറുംപാട്ട’ല്ല, 'നോവുപാട്ടു’മല്ല, 'സ്‌നേഹപ്പാ’ട്ടണ്. കുടുംബം എന്ന വികാരത്തെ സര്‍വ്വാതിശായിയാക്കുന്നത് അമ്മയാണ്. സ്ത്രീത്വത്തിന്റെ ലാവണ്യപൂര്‍ണ്ണിമയാണ് മാതൃത്വം. സ്തനാമൃതദാത്രിയായ അമ്മ ഈ കവിക്ക് ഒരു ഒബ്‌സഷനാണ്. ഒരമ്മയുടെ വാത്‌സല്യ മാധുര്യങ്ങളെ ബഹുമാനാകുലതകളോടെ ഉദാത്തീകരിച്ച് കാവ്യമാക്കിയത് ഭാരതത്തില്‍ ആദിശങ്കരനാണ്. ഈ സമാഹാരത്തിലെ നാലോളം കവിതകളില്‍ മാതൃബിംബം ശക്തിസൗന്ദര്യങ്ങളോടെ ഉയര്‍ന്നുലാവുന്നുണ്ട്. ഉറിയില്‍ നിന്നും വെണ്ണ കട്ട കടങ്ങള്‍ വീട്ടാന്‍ കഴിയാത്ത മകന്റെ ആത്‌മോദീകരണം. ഉണ്ണിയെ കാത്തുകാത്തിരിക്കുന്ന അമ്മ. മകന് അമ്മ ഒരലാറമാണെന്ന കണ്ടെത്തലില്‍ കവി അവസാനം ചെന്നെത്തുന്നു. താക്കോല്‍ കൊടുക്കാതെ താനേ മുഴങ്ങുന്ന വിലയൊരു അലാറം തന്നെയാണ് അമ്മ. പ്രണയം പുതിയ വര്‍ണ്ണരാജികള്‍ തേടുകയാണ് നവ്യകവിതകളില്‍. പ്രണയത്തിന്റെ ഹരിതശ്യാമസൗവര്‍ണ്ണ സിന്ദൂരവര്‍ണ്ണങ്ങളില്‍ നീരാടുകയല്ല, സുരേഷ്. മദലുളിതവും മൃദുലളിതവുമായ ഭാവസീമകളിലല്ല, കവി പ്രണയത്തെ പ്രതിഷ്ഠിയ്ക്കുന്നത്. പ്രണയ പരവശകള്‍ക്ക് ശുഭമരുളാനൊന്നും കവി മെനക്കെടുന്നില്ല. പ്രണയവല്ലി ഉണങ്ങില്ല; കരിനീല മിഴിയിലെ കരിമിഴികളും കരള്‍ക്കണ്ണികളുമാണ് നമ്മള്‍ എന്നൊക്കെ വായിക്കുമ്പോള്‍ പഴയ കവികളുടെ ശയ്യ ഓര്‍മ്മിച്ചുപോകുന്നു. ഇണയെ ഇരയാക്കുന്ന തീവ്രപ്രണയവും ഇതിലുണ്ട്. ഭോഗവും ഭക്ഷണം തന്നെയല്ലേ? മലയാളം ഈ കവിയെ ഏറ്റുവാങ്ങട്ടെ. മലയാളി ഈ കവിതകളെ ലാളിക്കട്ടെ. സമയനിഷ്ഠയോടെ സുരേഷിന്റെ അലാറം മുഴങ്ങിക്കൊണ്ടേയിരിക്കട്ടെ.